കുട്ടികൾ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതില്‍ മുന്നറിയിപ്പുമായി മുഖ്യമന്ത്രി
അടച്ചിട്ട മുറികളില്‍ കുട്ടികള്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി. രക്ഷിതാക്കള്‍ക്ക് കാണാന്‍ കഴിയുന്ന നിലയിലായിരിക്കണം കുട്ടികളുടെ പ്രവര്‍ത്തനങ്ങള്‍. ഇത്തരം ഉപകരണങ്ങള്‍ കുട്ടികള്‍ ഉപയോഗിക്കുന്നതില്‍ രക്ഷിതാക്കളുടെ നിരീക്ഷണവും ജാഗ്രതയും ഉറപ്പാക്കണം. രക്ഷകര്‍ത്താക്കളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി ഇ-കാലം എന്ന പേരില്‍ സാമൂഹ്യമാധ്യമപ്രചാരണം ആരംഭിച്ചിട്ടുണ്ട്. സൈബര്‍ സൗഹൃദങ്ങളില്‍ പരിധി സൂക്ഷിക്കുന്നതിനുള്ള ജാഗ്രതപ്പെടുത്തലുമായി പോസ്റ്റര്‍ പ്രചാരണവും ആരംഭിച്ചിട്ടുണ്ട്.
സൈബര്‍ ഇടങ്ങളില്‍ അതിവിപുലമായ ചതിക്കുഴികളാണ് ഒരുക്കിയിട്ടുള്ളത്. നിശ്ചിത പ്രായത്തിലെത്തുന്ന കുട്ടികളെ ഈ ചതിക്കുഴിയില്‍ വീഴ്‌ത്തുവാനുള്ള വിരുത് കാട്ടുന്നവര്‍ വര്‍ധിക്കുകയാണ്.
ഇത് സൈബര്‍ കുറ്റകൃത്യമായി മാത്രം കണ്ടാല്‍ പോര. കുട്ടികള്‍ക്ക് ഇത്തരം കാര്യങ്ങളില്‍ നിന്നുള്ള മാനസികമായ മോചനമാണ് അനിവാര്യം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധിക്കും.
ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഒരുക്കുന്ന ചതിക്കുഴികളില്‍ പെണ്‍കുട്ടികള്‍ മാത്രമല്ല ആണ്‍കുട്ടികളും വീഴുന്ന സംഭവങ്ങള്‍ ഉണ്ട്.
പെണ്‍കുട്ടികളെ സൈബര്‍ സാധ്യതകള്‍ ഉപയോഗിച്ച് അപായപ്പെടുത്താന്‍ നോക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും. എന്നാല്‍ കൂടുതല്‍ കര്‍ക്കശമായ നിയമസാധ്യതകള്‍ ഒരുക്കുന്നതിന് വിശദമായ ചര്‍ച്ചകള്‍ ആവശ്യമാണ്. ഇത്തരം വിഷയങ്ങളിലെ കോടതികളുടെ നിരീക്ഷണങ്ങളും പരിഗണിക്കേണ്ടതുണ്ട്.
പൊതുഅവബോധം സൃഷ്ടിക്കലാണ് പ്രധാനം. രക്ഷിതാക്കള്‍ക്കാണ് ഇതില്‍ കൂടുതല്‍ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ കഴിയുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment